Sunday, May 17, 2009

ആലത്തൂരില്‍ ഉജ്ജ്വല വിജയം നേടിയ പി.കെ ബിജുവിനു അഭിവാദ്യങ്ങള്‍

ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് കന്നി അങ്കം ജയിച്ചു കയറിയ സഖാവ് പി.കെ ക്കു (ബിജുവേട്ടനു) ഹോസ്റ്റലേര്‍സിന്റെ അഭിവാദ്യങ്ങള്‍, ആശംസകള്‍ .............

Friday, June 1, 2007

ക്രിസ്മസ്‌ അവധിയും കുറേ കോഴികളും

[ഈ കഥയുടെ സൃഷ്ടിയില്‍ എനിക്ക് യാതോരു പങ്കുമില്ല..ഇപ്പോള്‍‍ മാധ്യമ പ്രവര്‍ത്തകനും, ഹോസ്റ്റല്‍ വാസിയും ആയ ശ്രീമാന്‍ വര്‍ഗ്ഗീസ് ആന്റ്റണി എന്ന വര്‍ക്കിയുടെ സമ്മതത്തോടെ ഇത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.. ]

അവധിക്കാലങ്ങള്‍ എപ്പോഴും ഹോസ്റ്റലില്‍ നിശബ്ദമായൊരു ദുരൂഹതയുടെ നിഴല്‍ പടര്‍ത്തിയിരുന്നു. കൊഴിഞ്ഞ ഇലകള്‍ വീണുകിടക്കുന്ന മുറ്റം. കാറ്റ്‌ ചൂളംകുത്തുന്ന ഇടനാഴികള്‍. ചുറ്റിലും മുഷിഞ്ഞ വസ്ത്രങ്ങളുടെമനംമടുപ്പിക്കുന്ന രൂക്ഷഗന്ധം. പക്ഷേ ചിലര്‍ മാത്രം ഇതിണ്റ്റെ ലഹരിയില്‍ മുങ്ങിഇതത്രയും തങ്ങളുടേത്‌ മാത്രമാക്കിമാറ്റിയിരുന്നു. അവധിക്കാലത്ത്‌ അവര്‍ വീട്ടില്‍ പോയില്ല. അടച്ചിട്ട മെസ്‌ ഹാളിന്‌ പുറത്ത്‌ നേരംതെറ്റിയ ഭക്ഷണശീലങ്ങളുമായി അവര്‍ ഒത്തുകൂടി.

അങ്ങനെയൊരു അവധിക്കാലം. ഞങ്ങള്‍ അഞ്ചുപേരുണ്ടായിരുന്നു അന്ന്‌. മേനോന്‍(ഉന്‍മാദിയായ ഒരു ഗവേഷണക്കാരന്‍.. !) ആയിരുന്നുതലവന്‍. പതിവുപോലെ ഞങ്ങള്‍ പ്രാതലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മൂന്ന്‌ നേരവും കോഴിയിറച്ചി കഴിക്കുന്ന അസുലഭ അവസരമാണ്‌ അവധിക്കാലമെന്ന്‌ കുറച്ച്പേര്‍ക്കേ അറിയൂ. മെസ്‌ ഔട്ട്‌ ആയവര്‍ക്ക്‌ ആരോഗ്യ സംരക്ഷണത്തിണ്റ്റെ കാലം.

രാവിലെ ആരംഭിക്കുന്ന കോഴിപിടുത്തം ചിലപ്പോള്‍ ഉച്ചവരെ നീളുമായിരുന്നു. ആരുടേതെന്നറിയാത്ത പിടക്കോഴികളും പൂവന്‍കോഴികളും ഹോസ്റ്റല്‍ മുറ്റത്ത്‌ കൊക്കിക്കൊക്കിനടന്നു. ഞങ്ങള്‍ കോഴിപിടുത്തത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മുറ്റം മുതല്‍ മുറിവരെ ആരി വിതറുന്നതായിരുന്നുമേനോണ്റ്റെ സവിശേഷമായ കോഴിപിടുത്ത ശൈലി. സഹായികളായ ഞങ്ങള്‍ നാലുപേര്‍ നടുമുറ്റം മുതല്‍അദ്യമുറിവരെ അരിമണികള്‍ വിതറി. ഇനിയാണ്‌ കാത്തിരിപ്പ്‌.

സൂചി വീണാല്‍ കേള്‍ക്കുന്നനിശബ്ദത. ചില പിടക്കോഴികളും അവരെ ചുറ്റിപ്പറ്റി ചില പൂവന്‍കോഴികളും മുറ്റത്തേക്ക്‌ വന്നു. ഞങ്ങള്‍ വിതറിയ അരിമണികളില്‍ ചിലതെങ്കിലും ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്‌. മൂന്ന്‌ കോഴികളാണ്‌ അരിമണികള്‍ കൊത്തിക്കൊത്തി ഹോസ്റ്റലിനടുത്തേക്ക്‌വരുന്നത്‌. മേനോന്‍ ഒരു വിജയിയേപ്പോലെ ഞങ്ങളെനോക്കി. ദൌര്‍ഭാഗ്യം എന്നേ പറയേണ്ടൂ, രണ്ടു കോഴികള്‍ സ്റ്റെപ്പിനടുത്ത്‌ വച്ച്‌ തിരിച്ചു പോയി. ഒരെണ്ണം ഞങ്ങളുടെ ആശകളുടെ അരിമണികള്‍ കൊത്തിത്തിന്ന്‌മുറിക്കകത്തേക്ക്‌ കയറിപ്പോയി. വാതിലടച്ചതും ആഹ്ളാദം അണപൊട്ടി.

ഒരുവിധത്തില്‍ എല്ലാം ശരിയാക്കി ഞങ്ങള്‍ കോഴിയെ വേവിക്കാനാരംഭിച്ചു. ഇറച്ചി വേവുന്നതിനിടയിലാണ്‌ ആ ദുരന്തം സംഭവിച്ചത്‌. ഇടിത്തീ പോലെ അതാ വരുന്നൂ അജിയേട്ടന്‍. (ഒരു തലമുതിര്‍ന്ന ഗവേഷണക്കാരന്‍, മൂരാച്ചിയായ സദാചാരവാദി) എല്ലാം തുലഞ്ഞു. കാര്യങ്ങളെല്ലാം കുഴപ്പത്തിലാകും. ....

അജിയേട്ടന്‍ ഈ കോഴിപിടുത്തം പരിപാടി അറിഞ്ഞാല്‍എല്ലാവരുടേയും കഥകഴിക്കും. ഞങ്ങള്‍ സഹായികളായനാലുപേര്‍ പലവഴിക്കായി ഓടി പലയിടത്തായി ഒളിച്ചു. പാവം മേനോന്‍ ഒറ്റക്ക്‌, അജിയേട്ടനെ എങ്ങനെ നേരിടുമെന്നറിയാതെ നിസംഗനായി നില്‍ക്കുന്നു. അജിയേട്ടന്‍ മേനോണ്റ്റെ അടുത്തെത്തി. കോഴി വേവുന്ന കലത്തിലും മേനോണ്റ്റെ കണ്ണിലും മാറിമാറി തുറിച്ചു നോക്കി.

അജിയേട്ടന്‍- എന്താടാ ഇത്‌? മേനോന്‍ - അത്‌ പിന്നെ... ഒരു കോഴിയെ..
അജിയേട്ടന്‍- കോഴിയോ.. ! എവിടുന്ന്‌?
മേനോന്‍ - ഞങ്ങള്‍ അതിരമ്പുഴയില്‍ നിന്നും വാങ്ങിയതാ.

ദൂരെമാറിനിന്ന്‌ മേനോന്‍ പറഞ്ഞ മഹത്തായ നുണകേട്ട്‌ ഞങ്ങള്‍ ഊറിയൂറി ചിരിച്ചു. ... അജിയേട്ടന്‍ ഇതൊന്നും വിശ്വസിക്കാനിടയില്ല. മേനോണ്റ്റെ കാര്യം പോക്കാ.. ഞങ്ങളിലൊരുവന്‍ ആത്മഗതമെന്നോണം പറഞ്ഞു. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്‌...

അജിയേട്ടന്‍- എവിടെ നിന്നും വാങ്ങിയെന്ന്‌ ?
മേനോന്‍ - അതിരമ്പുഴ...
അജിയേട്ടന്‍- എവിടെ നിന്നെങ്കിലും പിടിച്ചതൊന്നുമല്ലല്ലൊ.. ?
മേനോന്‍ - ഹേയ്‌... ഞങ്ങളങ്ങനെ ചെയ്യുമോ... അതിവിദഗ്ദ്ധമായി മേനോന്‍ കാര്യങ്ങള്‍ കൈകാര്യംചെയ്തിരിക്കുന്നു.

ഒരു വലിയ അപകടത്തില്‍ നിന്നുമാണ്‌ രക്ഷപെട്ടിരിക്കുന്നത്‌. ഞങ്ങള്‍ പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു. ഒന്നുമറിയാത്തവരേപ്പോലെ അവിടേക്ക്‌ ചെന്നു. അപ്പോഴേക്കും അജിയേട്ടനെ വീഴിച്ച സന്തോഷത്തില്‍ മേനോണ്റ്റെ ശബ്ദം ഉത്സാഹഭരിതമായിക്കഴിഞ്ഞിരുന്നു. ഇതിനകം വേവായ കോഴിയിറച്ചിയുടെ ഉപ്പ്‌ അജിയേട്ടനേക്കൊണ്ട്‌ തന്നെ നോക്കിക്കുവാനുള്ള തിരക്കിലാണ്‌ മേനോന്‍.

മേനോന്‍ - എങ്കില്‍പ്പിന്നെ ഇങ്ങേര്‍ തന്നെ നോക്കട്ടെ ഉപ്പ്‌... ഒരു കഷണം കോഴിയിറച്ചി സ്നേഹസൌഹൃദ ഭാവങ്ങളോടെ മേനോന്‍ അജിയേട്ടനു നേരെ നീട്ടി. ഒന്ന്‌ ഇരുത്തി മൂളിയശേഷം ഇതൊക്കെ ഞാനെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ കോഴിക്കഷണം വാങ്ങി അജിയേട്ടന്‍ രുചിക്കുന്നു. പിന്നെ കാത്തു നിന്നില്ല ഞങ്ങളും തിളക്കുന്ന ചട്ടിയിലേക്ക്‌ കൈകള്‍ നീട്ടി...

കടപ്പാട് : വര്‍ഗ്ഗീസ് ആന്റണി..
(....ഞാന്‍ വെറും പ്രസാദകന്‍ മാത്രം....)

Thursday, May 17, 2007

ഇലാമ മരം

ഒരു വേനലവധി- ഏപ്രില്‍-മേയ്‌ മാസക്കാലങ്ങള്‍ കാമ്പസ്‌ അവധിക്കാലമായിരുന്നെങ്കില്‍ കൂടിയും, അടയ്ക്കാത്ത മെസ്സും, യൂണിവേര്‍സിറ്റി ലൈബ്രറിയും, പിന്നെ ഹോസ്റ്റെല്‍ തരുന്ന ചില സുഖമുള്ള ഒഴിവുദിനങ്ങളും കാരണം ഞങ്ങളില്‍ മിക്കവരും കൊളുത്തുകളില്ലാത്ത മുറികളില്‍ ചടഞ്ഞുകൂടിയിരിക്കാറുണ്ട്‌.

വേനലവധിക്ക്‌ മെസ്സില്‍ അംഗസംഖ്യ കുറവായതിനാല്‍ മിക്കവാറും അത്താഴത്തിനു കഞ്ഞി ആയിരിക്കും പതിവ്‌. നല്ല ചുട്ടരച്ച ചമ്മന്തിയും, പയറുതോരനും, മാങ്ങ അച്ചാറും കൂട്ടി സ്റ്റീല്‍ പാത്രത്തില്‍ ഒഴിച്ച്‌ ആസ്വദിച്ചുള്ള അത്താഴം (ഓര്‍ക്കുമ്പോള്‍ കൊതിയാവുന്നു..വീണ്ടും ഹോസ്റ്റലിലേക്ക്‌ ഓടിപ്പോവാന്‍ തോന്നുന്നു..).

ഓരോ സ്പ്പൂണ്‍ കഞ്ഞിക്കൊപ്പൊവം പപ്പടം പൊടിച്ചിട്ട്‌ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങും. ചില സീരിയസ്‌ വിഷയങ്ങളില്‍ തുടങ്ങി, കൊചു തമാശകളിലേക്കും, പാരവയ്പ്പുകളിലേക്കും, അടിച്ചിറക്കുന്ന കഥകളിലേക്കും ഇരുള്‍ കനക്കുന്നതോടെ ചര്‍ച്ചകള്‍ വഴിമാറും..

ഒരിക്കല്‍ നനുത്ത മഴയുള്ള ഒരു രാത്രി. മെഴുകു തിരി വെളിച്ചത്തില്‍ ഞങ്ങള്‍ കുറച്ച്‌ പേര്‍..സുനിലേട്ടനും,ടിജോയും,അനീസിക്കയും,മാലിക്കും,ഷിബുവും,മാമന്‍സും,എനൂപും, ഇടക്കിടെ കടന്നു വന്ന് കമന്റടിച്ച്‌ പാര സ്വയം ചോദിച്ച്‌ മേടിച്ച്‌ പോവുന്ന ബൈജു ചേട്ടനും എല്ലാം ഉണ്ട്‌..ഇടക്കൊരു കാര്യം..ഈപ്പറഞ്ഞവരില്‍ ചിലര്‍ റിസേര്‍ച്‌ സ്കോളേര്‍സ്സാണു, ചിലര്‍ ബിരുദാനന്തര, എം.ഫില്‍ വിദ്യാര്‍ത്ഥികളും.

എല്ലാവരും ഓര്‍മകള്‍ കാടു കയറി സ്കൂള്‍ ജീവിതത്തെക്കുറിച്ച്‌ വാചാലരാവുകയാണു. അപ്പോഴാണു കുറേ നേരം കാത്തിരുന്നു കിട്ടിയ സ്പൂണും, ഒരു പ്ലേറ്റ്‌ കഞ്ഞിയും അകമ്പടി കറികളും ഒക്കെയായി അവന്‍ വന്നത്‌ (ടിയാന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്‌ ഇനി മുതല്‍ അവന്‍ എന്നേ വിളിക്കൂ..)..അന്നത്തെ ചിന്താവിഷയം സ്കൂള്‍ ജീവിതം ആണെന്നു കണ്ട്‌, ഗൃഹാതുരതയോടെ കഥകള്‍ കേട്ടിരിക്കുന്ന ഞങ്ങളുടെ കൂട്ടത്തിലേക്ക്‌ അവനും ചേര്‍ന്നു.

പണ്ട്‌ കുട്ടിക്കാലത്ത്‌ നാട്ടുവഴികളിലൂടെ നടന്നുണ്ടാക്കിയ കുട്ടിക്കാലത്തിന്റെ കെട്ട്‌ ഞാന്‍ അഴിക്കാന്‍ തുടങ്ങിയപ്പൊഴേക്കും അവന്‍ ഇടപെട്ടു..

ഇനി ഞാന്‍ പറയാം..

എന്റെ സ്കൂള്‍ ജീവിതത്തിന്റെ കുറച്ച്‌ കാലം ഞാന്‍ ഉത്തര്‍പ്രദേശില്‍ ആയിരുന്നു..അത്‌ നിങ്ങള്‍ക്കെല്ലാം അറിയാമല്ലൊ..

തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഏതൊ ഒരു നവോദയ സ്കൂളില്‍ അവന്‍ പഠിച്ചിരുന്ന കാലത്തെപറ്റിയുള്ള വിവരണങ്ങളില്‍ ഞങ്ങള്‍ ഒഴുകി നടന്നു..

ഹോസ്റ്റലിലെ ചിലമുറികളില്‍ നിന്നു നാടന്‍ പാട്ടുകള്‍ ഉയര്‍ന്നു " പിണക്കമാണോ നീ ..എന്റേ കിളിമകളേ..എന്നേ മറക്കരുതേ.." "മഴപെയ്യുമ്പോലേ..."

പിറകില്‍ നാല്‍പ്പാത്തിമലയില്‍ നിന്നെവിടെയോ കാലന്‍ കോഴികള്‍ കൂവി..കുറെ മെഴുകു തിരികള്‍ ഉരുകിത്തീര്‍ന്ന് പുതിയവക്ക്‌ വഴിമാറി..

അവന്റെ കഥ തുടരുന്നൂ..ഇപ്പോള്‍ നവോദയാ മതിലു ചാടി സെക്കന്റ്‌ ഷോക്ക്‌ പോയ കഥയാണവന്‍ പറയുന്നത്‌..

അങ്ങിനെ കുറെ മതിലു ചാട്ടങ്ങള്‍ക്കും, കട്ടു തീറ്റകളെ കുറിച്ചുള്ള കഥകള്‍ക്കും ഒടുവില്‍ ആണവന്‍ ഇലാമാമരത്തെക്കുറിച്ച്‌ പറഞ്ഞത്‌.

ഇതിനിടയില്‍ മെസ്സില്‍ പതിവായി തൈരു മോഷ്ടിക്കാന്‍ വരാറുള്ള ---- വരെ ഇലാമ മരം എന്നു കേട്ടപ്പോള്‍ മടിച്ചാണെങ്കിലും ഞങ്ങളുടെ മെഴുകുതിരി വെട്ടത്തില്‍ ഒരു നിഴലുപോലെ ചേര്‍ന്നു..

ഒടുവില്‍ ആരോ ചൊദിച്ചു 'ഇലാമാ മരമോ..???'
'അതേതോ സിനിമയില്‍ ഉള്ളതല്ലെ..' വേറൊരാള്‍'
‘ഗുരുവിലാണു മ--- ഇലാമ പഴം' അണോണി കമന്റ്‌..

'ശരിക്കും ആ സിനിമയില്‍ പറയുന്ന കായുണ്ടാവുന്ന മരം ഇതാണ്..ഇലാമാ മരം..'

ഞങ്ങളുടെ വായടപ്പിച്ച്‌ കൊണ്ടവന്‍ പറ‍ഞ്ഞു..

'നിങ്ങള്‍ നോര്‍ത്തിന്ത്യെയില്‍ പോയാല്‍ അവിടെ ധാരാളമായി കാണാം..വെറുതെ ടൗണില്‍ ഒന്നും പോവരുത്‌..ഗ്രാമങ്ങളില്‍ പോണം..'

നോര്‍ത്‌-ഇന്ത്യാ ഗ്രാമങ്ങള്‍ പഴയ ചില ദൂരദര്‍ശ്ശന്‍ സീരിയലുകളില്‍ കണ്ടിട്ടുള്ളതല്ലാതെ കാര്യമായ ധാരണ ഇല്ലാത്ത ഞങ്ങളില്‍ ചിലര്‍ ഒന്നും മിണ്ടിയില്ല..അറിയാവുന്ന ചിലര്‍ ഇവന്‍ എവിടെ വരെ പോവും എന്നു നൊക്കട്ടെ എന്നോര്‍ത്താവണം ഒന്നും മിണ്ടാതിരുന്നു..

പിന്നീടങ്ങോട്ട്‌ ഇലാമാ മരത്തെക്കുറിച്ചുള്ള വിവരണം ആയിരുന്നു..വലിയ വേരുകളില്‍ ഒരു പ്രദേശം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന മരമാണത്രെ അത്‌..ഒരു പ്രദേശ്ശത്തിനാകെ തണല്‍ നല്‍കുന്ന ആ മരം നല്ല ചവര്‍പ്പുള്ള പഴമാണ് തരാറ്..ഇലാമപ്പഴം എന്നു പറയുന്നത്‌ ഒരു ടേസ്റ്റും ഇല്ലാത്ത പഴം ആണത്രെ..

ഈ മരത്തിന്റെ ശാഖകള്‍ എന്നു പറഞ്ഞാല്‍ തീരെ ഉറപ്പില്ലാത്ത, മൃ ദുവായതാണ്‍..അതു കൊണ്ട്‌ കിളികള്‍ ഒന്നും ഈ മരത്തില്‍ കൂടു കൂട്ടാറില്ല
നല്ല ഉയ്യരമുള്ള ഈ മരത്തിന്റെ മുകളില്‍ കയറി നിന്നാല്‍ കിലോ മീറ്ററുകളോളം കാണാന്‍ കഴിയും..(???????--ഇത്‌ കഥ കേട്ടിരുന്നവരില്‍ നിന്നും ഉയര്‍ന്നതാണു..)

ശരിക്കും പറഞ്ഞാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കല്‍പ്പവൃക്ഷം ആണു ഈ മരം..നമ്മുടെ തെങ്ങു പോലെ

..........................
..........................
...................

പിന്നീട്‌ ഈ ഇലാമപ്പഴത്തിന്റെ കഥയില്‍ ചേര്‍ക്കപ്പെട്ട പലതും കഥാകൃത്തിന്റെ അറിവോടയോ സമ്മതത്തോടയോ ആയിരുന്നില്ല..

ചില വേര്‍ഷനുകളില്‍ ഇലാമാ മരത്തിന്റെ വീതിയേറിയ ചില്ലകളില്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താറുണ്ട്‌ എന്നു വരെ എഴുതി ചേര്‍ക്കപ്പെട്ടു..

ഏതായാലും ആ വര്‍ഷം വേറെ നുണമത്സരം നടന്നില്ല ഹോസ്റ്റലില്‍..നൂണ രാജാവായി അവന്‍ തിരഞ്ഞെടുക്കപ്പെട്ടു..ബോബനും മോളി പോലെ ഓര്‍ത്തോര്‍ത്തു ചിരിക്കാനായി ഇലാമ മരം മാത്രം എന്റെ മനസ്സില്‍ അവശ്ശേക്ഷിച്ചു...

Thursday, April 5, 2007

ഭസ്മാസുരന്‍

മഹാത്മാഗാന്ധി യൂണിവേര്‍സിറ്റി കാമ്പസ്.
കുട്ടന്‍സ് നീണ്ട മനോഹരമായ രണ്ട് വര്‍ഷം ചിലവഴിച്ച ക്യാമ്പസ്.
സാമ്പന്റെ ക്യാന്റീനും, റോയിച്ചേട്ടന്റെ പെട്ടിക്കടയും,സരോവറും,അഷ്ടദളവും,പാടലീപുത്രയും,അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന മെന്‍സ്/ലേഡീസ് ഹോസ്റ്റലുകളും,അപ്പച്ചന്‍ ചേട്ടന്റെ ബൂത്തും,ബേബിച്ചന്റെ ഏതു പാതിരാക്കും ചെന്നു ചോറുണ്ണാന്‍ പറ്റുന്ന പാവങ്ങളുടെ മെസ്സും ഒക്കെ ഉള്ള ചെറുതെങ്കിലും സുന്ദരമായ ക്യാമ്പസ്

ഹോസ്റ്റലില്‍ താമസം തുടങ്ങിയ കാലം. ( അതിനു മുന്‍പ് വരേയും ഡിപ്പര്‍ട്മെന്റ് ലാബിലായിരുന്നു ഉറക്കം. കമ്പ്യൂട്ടര്‍ ചെയര്‍ തിരിച്ചിട്ട്, അത് തലയണയാക്കിയുള്ള സുന്ദരമായ ഉറക്കങ്ങള്‍.. ).
ഒരു റാഗിങ് പേടിച്ചായിരുന്നൂ ആദ്യമായി ഹോസ്റ്റലില്‍ കാലെടുത്തുവച്ചത്..ചോക്ലൈറ്റ് കാമ്പസ് അല്ല എന്ന സ്വഭാവം ഹോസ്റ്റലും കാണിച്ചു..നോ റാഗിംഗ്സ്..

സീനിയറും, സര്‍വ്വോപരി ക്യാമ്പസ് ഗാനഗന്ധര്‍വ്വനും ആയ പീക്കു എന്നു ഞങ്ങള്‍ വിളിക്കുന്ന പി.കെ യുടെ മുറിയില്‍ പീക്കെക്കു പകരക്കാരനായി താമസം പിടിച്ചു..സോഷ്യലിസം ഹോസ്റ്റലില്‍ തുടങ്ങണം എന്ന് ഉറച്ച് വിശ്വസിച്ചതു കൊണ്ടായിരിക്കണം താഴുകള്‍ എന്തെന്നറിയാത്ത മുറികള്‍ ആയിരുന്നു അവിടെ..

കൊളുത്തില്ലാത്ത കുളിമുറിവാതിലുകള്‍, റൂം ഡോര്‍സ്.....
ആര്‍ക്കും എപ്പോളും കടന്നു ചെല്ലാവുന്ന സ്വാത്ന്ത്ര്യം..

കുറെ നല്ല സൌഹൃദങ്ങള്‍..ചെറിയ പാരകള്‍..കഥകള്‍..

മുറിയില്‍ നിന്നും സോപ്പും, എണ്ണയും, പേസ്റ്റും ചില സമയങ്ങളില്‍ അപ്രത്യക്ഷമാകുന്നതും,ചിലപ്പോള്‍ മടങ്ങിവരുന്നതും ചാത്തന്‍ സേവയല്ല എന്നറിയാവുന്നതു കൊണ്ട് ഗൌനിക്കറില്ല..

അങ്ങിനെ ഒരു ദിവസം..വണ്‍സ് അപ്പോണ്‍ എ ഡേ..
ഒരു ബുധനാഴ്ച്ച ദിവസം..മെസ്സില്‍ നിന്നും സുമേഷേട്ടന്റെയും, സുനിലേട്ടന്റേയും നിര്‍മ്മാണനിര്‍വ്വഹണത്തില്‍ പുറ്ത്തിറങ്ങിയ മയക്കുവെടി എന്നു ചിലര്‍ വിളിക്കുന്ന ഉപ്പുമാവും, ഒരു ബുള്ളെറ്റും (ബുള്‍സായി തിരിച്ചിട്ടത്...) കഴിച്ച് തിരിച്ച് മൂന്നാം നിലയിലെ മാറാല പിടിച്ച മുറിയിലേക്കു പ്രവേശിക്കാന്‍ നിന്ന എന്നെ വരവേറ്റത്..മുറിക്കു തൊട്ടുമുന്നിലെ, പ്രഭാതകിരണങ്ങള്‍ അരിച്ചിറങ്ങുന്ന ഇടുങ്ങിയ വരാന്തയില്‍ നിന്നു പല്ലു തേക്കുന്ന ഒരു ഹോസ്റ്റല്‍ അന്തേവാസിയായ ‘ചുഴലി‘(യഥാര്‍ത്ഥ പേര്‍ അല്ല)യായിരുന്നു..
ജീവിതത്തില്‍ ആദ്യമായി പല്ലു തേക്കുന്നവനെ പോലെ തികച്ചും സന്തോഷവാനായിരുന്നൂ ടി. കക്ഷി.

എന്നെ കണ്ടതും സ്വതവേയുള്ള സന്തോഷത്തിനു പുറകെ ഒരു കള്ള സ്മൈല്‍ കൂടി ടിയാന്‍ പ്രദര്‍ശ്ശിപ്പിച്ചു..

മിസ്റ്റര്‍ ബീന്‍ കണ്ണാടിനോക്കി ചിരിച്ച പോലുള്ള ഒരു ചിരി..
ടിയാന്‍ : “എടാ കള്ളാ നീ ഒളിപ്പിച്ച് വച്ചിരിക്കുവായിരുന്നല്ലേ..ഞാന്‍ കണ്ടു..”
ആരും കാണാതെ (സോഷ്യലിസം പൊളിക്കാന്‍) ഒളിപ്പിച്ച് വച്ച ബ്രൂട് എങ്ങാനും വെളിയില്‍ ആയോ എന്നു ശങ്കിച്ച് കുട്ടന്‍സ്/ഞാന്‍ ആസ്കി : “എന്ത് കണ്ടൂന്ന്”
ടിയാന്‍ (വായില്‍ നിറഞ്ഞ പല്‍പ്പൊടിതുപ്പല്‍ ലിക്യുഡ് ചുമരഴികള്‍ക്കിടയിലൂടെ താഴെയുള്ള നേപ്പാളീസ് ഖൂര്‍ക്കകളുടെ വീട്ടുമുറ്റത്തേക്ക് കറക്റ്റായി ചാര്‍ജ് ചെയ്ത്): “നീ ഒളിപ്പിച്ച് വച്ച സാധനം ഞാന്‍ അടിച്ചു മാറ്റി..”
ഈശ്വരാ എന്റെ ബ്രൂട്ട്..എന്നു മനസില്‍ കരുതി ഞാന്‍ : “എങ്ങിനെ മന്‍സ്സിലായി..”
ടിയാന്‍ : “അതൊക്കെയുണ്ട്..സാധനം എക്സ്പോര്‍ട് ക്വാളിറ്റിയാണല്ലേ..”
ഈശ്വര്‍ അത് എക്സ്പോര്‍ട്ട് ക്വാളിറ്റി ബ്രൂട് ആയിരുന്നോ..അതു പോലും അറിയുന്നതിനു മുന്‍പ് കൈവിട്ട് പോയല്ലോ ന്റെ വനദേവതകളേ..
ടിയാന്‍ : “ഇതു കൊണ്ട് തേച്ചാല്‍ പല്ല് വെളുക്കുമായിരിക്കും അല്ലേ..നല്ല വെളുപ്പുണ്ട് പൊടിക്ക്..”
ഞാന്‍: “പൊടിയോ...???????” ക്വസ്റ്റ്യന്‍ മാര്‍ക്..

ടിയാന്‍ : “ങ്.ഹാ..നീ ഒളിപ്പിച്ച് വച്ച ആ എക്സ്പോര്‍ട്ട് ക്വാളിറ്റി പല്‍പ്പൊടിയില്ലെ..അത് ഞാന്‍ എടുത്തു..സാധനം മുറ്റാണെന്നാ തോന്നുന്നെ..അത് വെച്ചാ ഇപ്പോ പല്ലു തേക്കുന്നെ..”

ഉറക്കെ ചിരിക്കണം എന്നുണ്ടായിരുന്നെങ്കിലും, വയര്‍ ടൈറ്റാക്കീ കഴിച്ച ഉപ്പുമാവ് എന്നെ പിന്തിരിപ്പിച്ചു..

ഞാന്‍ : “എന്റെ ഭസ്മാസുരാ..” ....

അടിക്കുറിപ്പ്: സഹമുറിയനായ പീക്കു എവിടെ നിന്നോ ഒപ്പിച്ചു വച്ച ഭസ്മമായിരുന്നൂ എക്സ്പ്പോര്‍ട്ട് ക്വാളിറ്റി പല്‍പ്പൊടിയെന്ന് ധരിച്ച് പാവം ടി കക്ഷി പല്ലൂ തേക്കാനുപയോഗിച്ചത്...
ആ സംഭവത്തിനു ശേഷം ടിയാന്‍ ഭസ്മാസുരന്‍ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി...